ഇനി എന്നിലേക്കൊന്ന് ഒതുങ്ങണം,
ശിഖരങ്ങളും
ഇലകളും
പൂക്കളും
കായ്കളും ഒപ്പമെൻതായ്
വേരുകളുമെന്നിൽകുഴിച്ചീടണം.
ഒരു
മഴക്കാറ്റിനു മുൻപെന്റെ
തായ്
തണ്ടിൽ നിന്നറ്റുപോയ്
മഴ തടങ്ങളിലെ കിനിവുകൾക്കിടയിലെ
നിശബ്ദ
കുടീരത്തിലിടം തേടണം.
തെളിയുന്ന സൂര്യന്റെ വരവോളമെന്നിലെ
കിനാക്കളെ
കിളിർപ്പിക്കണം
പുതുനാമ്പുകളിലേക്കെൻ
ജീവൻ പകർന്ന്
അജ്ഞാതമായ്
മണ്ണിൽ അലിയണം.
ഇനി
എന്നിലേക്കൊന്ന്ഒതുങ്ങണം
ഒരു
മരമായ് വളർന്നീടുവാൻ.
ഉള്ളിലൊളിപ്പിക്കും
തീർത്ഥക്കുളങ്ങളുടെ
തണുപ്പും
കുളിരും പകരുവാൻ.