Thursday, February 21, 2013

മഴപ്പൊട്ട്

ആകാശമേ നിന്‍ വിരിമാറിലാ,
യൊളിപ്പിച്ച ദുഃഖങ്ങള്‍ പെയ്തിറക്കൂ.
മഴമേഘമേ നിന്‍ കുടക്കീഴിലായ് വിരിയും,
മിഴിനീര്‍പൂക്കളെനിക്ക് പകുത്തുനല്‍കൂ.

Sunday, December 9, 2012

അജ്ഞത



അക്ഷരം അഗ്നിയാണെന്നോതിയ ഗുരു
ഉരുവിട്ട  ശാന്തിമന്ത്രങ്ങളില്‍ നിന്നുതിരുന്ന
തിരയിളക്കങ്ങള്‍ തുടരെയലയടിക്കുന്നു, ഗുരുവിന്‍
അസ്ഥിത്വം തകര്‍ത്താടിയ ശിഷ്യരെ നോക്കി.

Saturday, December 8, 2012

ബ്ലൂ ട്രൂത്ത്‌സ്



മറയ്ക്കപ്പെടാതെ പോയവ നിമിനേരത്തിനുള്ളില്‍,
ഒപ്പിയെടുത്തവന്‍ പുഞ്ചിരി വിരിയിച്ചു വീരനായ്‌.
മിന്നിമറയുന്ന കൈകാലുകള്‍ക്കുള്ളില്‍ അവനെ,
പുളകിതനാക്കിയത് എന്താകാം?

ബ്രഹ്മാസ്ത്രം പോലവന്‍ തൊടുത്തു പലദിക്കിലായി,
കണ്ടവര്‍ നോക്കിയും കാണിച്ചും അറിയിച്ചും,
മിണ്ടിയും മിണുങ്ങിയും കോരിത്തരിപ്പിച്ചും,
പങ്കുവയ്ക്കപ്പെട്ടവള്‍ പലര്‍ക്കായി.

പിന്നൊരുനാള്‍ യാത്രയില്‍ കയ്യിലിരുന്നിളിച്ചുകാട്ടിയ -
നീലപല്ലുകളവനെ നോക്കി കൊഞ്ഞനം കുത്തി,
മിന്നിമറഞ്ഞ കൈകാലുകളില്‍ അവന്‍ കണ്ട പുളകങ്ങള്‍ക്ക്,
അവന്‍റെ രാത്രികളുടെ നിറവും മണവും.

Thursday, November 29, 2012

---- പ്രവാസി ----

ദിനമെണ്ണി, ചോദ്യങ്ങള്‍ക്ക് മറുപടി കാത്തു
അങ്ങേതലയ്ക്കല്‍ മനസ് ചായിച്ചു
ഇങ്ങേത്തലയ്ക്കല്‍ ഉറങ്ങുന്നവന്‍,

ഇത് പ്രവാസി, നെഞ്ചില്‍ തുകില്‍ കൊട്ടി
രാത്രി തള്ളി നീക്കുന്നവന്‍.

വെയിലിന്‍റെ ചൂടില്‍ മഴക്കാറ് നോക്കി,
മരീചികയില്‍ മയങ്ങാതെ, മാനത്ത് നോക്കി
ചോദ്യശരങ്ങള്‍ ഉള്ളില്‍ തൊടുക്കുന്നവന്‍,

ഇത് പ്രവാസി, ഉത്തരങ്ങള്‍ തേടി
ചുടുമണ്ണില്‍ വിയര്‍പ്പൊഴുക്കുന്നവന്‍.

മുഖപുസ്തക താളുകള്‍ തിരിച്ചും മറിച്ചും
ലോകചലനങ്ങള്‍ വീക്ഷിച്ചു, ഉള്ളില്‍
ഗൃഹാതുരത്വം കുത്തി നിറയ്ക്കുന്നവന്‍.

ഇത് പ്രവാസി, ഇലക്ട്രോണിക്
ലോകത്തില്‍ വിസ്മയം കൊള്ളുന്നവന്‍.

പുതിയ മുഖചിത്രങ്ങളാല്‍ പ്രൊഫൈല്‍
നിറച്ചു, ചരിഞ്ഞും തിരിഞ്ഞും ഇരകളെ തേടി
രാവോളം മിഴികള്‍ തുറന്നിരിക്കുന്നവന്‍,

ഇത് പ്രവാസി, മുഖം മൂടികള്‍ക്കുള്ളില്‍
സ്വയം  തേടി അലയുന്നവന്‍.

ലാപ്ടോപ്പിലെ ചിത്രങ്ങള്‍ തേടിപ്പിടിച്ചു
ചവട്ടുകൊട്ടയിലാക്കി , അതിവേഗം
വീടിലേക്ക്‌ ഓടിയെതുന്നവന്‍.

ഇത് പ്രവാസി,സ്നേഹം പങ്കുവയ്ച്ചു
മനസ്സില്‍ കുളിര്‍ കൊരിയിടുന്നവന്‍.

പുതിയ സൗഹൃദങ്ങളെ  തൊട്ടറിഞ്ഞു ,
കൂട്ടായ്മകള്‍ക്കൊപ്പം സമയ സൂചി നീക്കി,
ജീവിതം സ്പര്‍ശിച്ചു അറിയുന്നവന്‍.

ഇത് പ്രവാസി, വഴുതി കിട്ടിയ വേളകളില്‍
ഉള്ളില്‍ പുഞ്ചിരി വിരിയിക്കുന്നവന്‍.

Friday, September 21, 2012

ചിന്ത


ഞാന്‍ വേശ്യയാണ്‌,

നീ അണിയിച്ച വരണമാല്യം അഴുകി

മണ്ണിനോട് ചേരും മുന്നേ,

നിന്‍റെ പുതിയ സ്വപ്‌നങ്ങള്‍ ഉണര്‍ന്നു

ജീവശ്വാസം നേടും മുന്നേ,

എനിക്ക് നിന്നോട് പറയാതെ വയ്യ;

ഞാന്‍ വേശ്യയാണ്‌.

നീ ജീവച്ഛവമായി മാറുന്ന വീഥിയില്‍

ഞാന്‍ പുതുമണം തേടിയലയുന്നു.

നീ മുറിവേല്പ്പിക്കപ്പെടുന്ന മുള്ളുകളില്‍

ഞാന്‍ പുഷ്പിതയാകുന്നു.

ആയിരം ചുംബനങ്ങള്‍ നേടി ഞാന്‍

തിരികെ എത്തുമ്പോഴും

ആത്മസ്പര്‍ശമോടെ നീ എന്നെ നോക്കുമ്പോള്‍

വലിച്ചെറിഞ്ഞ പാതിവ്രത്യം ഉടുത്തണിഞ്ഞു

നിന്‍റെ ജീവനില്‍ ചേരവേ

എനിക്ക് നിന്നോട് പറയാതെ വയ്യ;

ഞാന്‍ വേശ്യയാണ്‌.

Wednesday, August 22, 2012

നീ പെണ്‍കുഞ്ഞ്

തിരിച്ചെത്തുവാന്‍ ആകില്ല,
അറിയാം ഗൃഹാതുരത്വതിന്‍-
സുരക്ഷിത വലയം നിന്‍
ഉള്ളില്‍ മാത്രമാണെന്നു കരുതി ഞാന്‍.
പിച്ചി ചീന്തപെടുന്ന മാംസങ്ങള്‍
വിലപേശുന്ന അമ്മമാര്‍,
സ്വരക്തം മറന്ന താതാക്കള്‍.

തിരിചെത്തുവാന്‍ ആഗ്രഹിച്ചേറ്റവും
സുരക്ഷിതമാം നിന്‍ ഗര്‍ഭ പാത്രത്തില്‍
നീ പെണ്‍കുഞ്ഞ് - സുരക്ഷിതയല്ല
അവിടെയും നീ...

Friday, August 17, 2012

എനിക്ക് നിന്നോട് പറയാനുള്ളത് ;

ഇനിയുമെന്‍റെ ചുമരുകളില്‍ നീ
തത്വചിന്തകള്‍ തേയ്ച്ച് പിടിപ്പിക്കുക,
ഇനിയുമെന്‍റെ കവാടത്തില്‍ നീ
നിരീശ്വരവാദിയായി നിലകൊള്ളുക,
പൂമുഖത്ത് മനുഷ്യസ്നേഹത്തിന്‍റെ-
തിരശീല വലിച്ചു കെട്ടുക,
നിന്‍റെ മുറിക്കുള്ളിലെ ഈശ്വരനും
നേരമ്പോക്കുകളും പുറത്ത്ചാടാതിരിക്കട്ടെ !


എന്ന് സ്വന്തം ഫേസ് ബുക്ക്‌.